Saturday, February 16, 2013

ഉച്ചഭാഷിണി

തെങ്ങിലും കവുങ്ങിലും 
നാട്ടിയ മുളങ്കാലിലും ഉയര്‍ന്നു നിന്ന്‌ 
തൊണ്ട തുറന്ന്‌ 

വിക്കിനെ വിലക്കി 
വാക്കിനെ പൊലിപ്പിച്ച്‌ 
മൊഴിയില്ലാത്തവരുടെ മൊഴിയായ്‌ 
 സ്വാതന്ത്യ്രത്തിണ്റ്റെ രണഭേരിയായ്‌ 
നാവില്ലാത്ത പ്രണയത്തിന്‌ നാവ്‌ കൊടുത്ത്‌ 
 വാതിലിന്‍ പിറകിലെ നിശ്വാസത്തിനും ഈണം കൊടുത്ത്‌ 

പറമ്പിലും പാടത്തും പാതയോരത്തിലും 
വെളിച്ചം കയറാത്ത കുണ്ടനിടവഴികളിലും 
പഴമയുടെ മണം നിറയും ഇടനാഴികളിലും 
കാതുകളെ തേടി ചെന്നിരുന്ന എന്നെ 

പിടിച്ചുകെട്ടി പെട്ടിയിലടച്ച്‌ 
അലറുന്ന തൊണ്ടയെ മൃദുവാക്കി 
കനവും മുഴക്കവും ക്രമീകരിച്ച്‌ 
അകലവും പരിധിയും നിശ്ചയിച്ച്‌
തേടിവരുന്ന കാതുകള്‍ക്ക്‌ മാത്രമായ്‌. 

പ്രകമ്പനം കൊള്ളുന്നുണ്ട്‌ 
ശബ്ദം ഉള്ളില്‍ 
 വിങ്ങിനില്‍പുണ്ട്‌ 
വിളിച്ചുപറയാനാവാത്ത സത്യങ്ങള്‍ 
വയറ്റത്തടിച്ച്‌ പാടുവാനുണ്ട്‌
വിശപ്പിണ്റ്റെ ഈണം. 

ഉള്ളിലുള്ള ഭൂകമ്പം 
തുറന്ന്‌ വിടാനാകാതെ
ഒന്ന്‌ പൊട്ടിത്തെറിയ്ക്കാന്‍ പോലുമാകാതെ.